താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ്. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കില്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിവരിച്ചു. ജുവനയില്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത്. എന്നാല്‍ അക്രമ വാസനകള്‍ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വര്‍ഷത്തേക്ക് ഡിബാര്‍ ചെയ്‌തെന്നും അദ്ദേഹം വിവരിച്ചു.

ആദ്യഘട്ടത്തില്‍, വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ സുരക്ഷാ സംവിധാനം ഒരുക്കിയാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്. വിദ്യാര്‍ത്ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഒരുസംഘം വിദ്യാര്‍ഥികള്‍ ഷഹബാസിനെ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് പത്താംക്ലാസ് വിദ്യാര്‍ഥികളാണ് കേസിലെ കുറ്റാരോപിതര്‍.

അതേസമയം സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.5 ശതമാനം ആണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .19 ശതമാനം കുറവ് ആണ്. 61449 പേര്‍ ഫുള്‍ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പി ആര്‍ ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും.