ആലപ്പുഴ: കുഴല്‍ക്കിണര്‍ നിര്‍മാണത്തില്‍ സ്വകാര്യ കമ്പനിക്ക് ഒത്താശ ചെയ്യുകയും സര്‍ക്കാരിനു നഷ്ടമുണ്ടാക്കുകയും ചെയ്ത ഹൈഡ്രോളജിസ്റ്റ് 1,40,637 രൂപ നല്‍കാന്‍ ഉത്തരവ്. ആലപ്പുഴ ഭൂജല വകുപ്പ് ഓഫീസിലെ ഹൈഡ്രോളജിസ്റ്റായിരുന്ന എസ്. അഞ്ജലിക്കെതിരേ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ അന്വേഷണത്തിന്മേലാണു നടപടി. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരത്താണു ജോലി ചെയ്യുന്നത്.

താമരക്കുളം കന്നിട്ടമേല്‍ തുണ്ടില്‍ ഷാജഹാന്റെ പുരയിടത്തില്‍ കുഴല്‍ക്കിണര്‍ കുഴിച്ച വകയില്‍ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി. പ്രതികരണവേദി പ്രസിഡന്റ് ഡി. വിനോദ്കുമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. ഷാജഹാന്റെ പുരയിടത്തില്‍ 80 മീറ്റര്‍ ആഴത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പറ്റുമെന്ന് ജില്ലാ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതനുസരിച്ച് 1,95,000 രൂപ ഷാജഹാന്‍ അടച്ചു. തുടര്‍ന്ന് വകുപ്പിന്റെ നേതൃത്വത്തില്‍ 66 ദിവസം കൊണ്ട് 80-81 മീറ്റര്‍ കുഴിച്ചു. ചെളിയും പാറക്കഷണങ്ങളും കണ്ടതിനാല്‍ തുടര്‍ന്ന് കുഴിക്കല്‍ ശുപാര്‍ശ ചെയ്യാനാകില്ലെന്ന് ഹൈഡ്രോളജിസ്റ്റായ അഞ്ജലി റിപ്പോര്‍ട്ട് നല്‍കി. ഇതിനാല്‍ ഭൂജലവകുപ്പ് കുഴിമൂടി. തുടര്‍ന്ന്, അടങ്കലില്‍നിന്നു ചെലവിലേക്ക് 46,878.75 രൂപ ഈടാക്കി. ബാക്കി 1,48,121 രൂപ തിരികെ നല്‍കി. യഥാര്‍ഥത്തില്‍ 1,87,515 രൂപ സര്‍ക്കാരിനു ചെലവായി. 46,878.75 രൂപയ്ക്കു പുറമേ 1,40,637 രൂപകൂടി ഈടാക്കാതെ സര്‍ക്കാരിനു നഷ്ടമുണ്ടാക്കി.

മാത്രമല്ല, ഇതേ കുഴിയില്‍ ഭൂജല വകുപ്പിന്റെ അനുമതി ഇല്ലാതെ സ്വകാര്യസ്ഥാപനം നാലു ദിവസംകൊണ്ട് വെള്ളം കണ്ടെത്തുകയും ചെയ്തു. ഇതോടെ സ്വകാര്യ കമ്പനിക്കായി ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെടുത്തിയ 1,40,637 രൂപ 18 ശതമാനം പലിശ സഹിതം ഉത്തരവാദിയായ ഹൈഡ്രോളജിസ്റ്റിന്റെ പക്കല്‍നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നത്തില്‍ ജില്ലാ ഓഫീസര്‍ പി.വി. ജെനറ്റ് ഗുരുതര വീഴ്ച വരുത്തിയതായും പറയുന്നു.

കുഴല്‍ക്കിണറിനായി ഭൂജല വകുപ്പ് അനുമതി വാങ്ങിയ സ്ഥലത്ത് സ്വകാര്യ കമ്പനി അനുമതിയില്ലാതെ ഇതു നിര്‍മിച്ചതിനെതിരേ നടപടിയെടുത്തില്ലെന്നാണ് ജില്ലാ ഓഫീസര്‍ക്കെതിരായ കുറ്റം. രണ്ടുപേര്‍ക്കുമെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.