പന്തളം: എം.സി റോഡില്‍ പന്തളം ജങ്ഷന് സമീപത്തെ ട്രാഫിക് സിഗ്‌നലില്‍ ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിന്റെ പിന്നില്‍, വശത്തായി ഇടിച്ചു കയറി. ടുറിസ്റ്റ് ബസിന്റെ മുന്‍വശം തകര്‍ന്നു. വാതില്‍ ജാമായതിനെ തുടര്‍ന്ന് യാത്രക്കാര്‍ കുടുങ്ങി. അടൂരില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്സ് വാതില്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തിറക്കി.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം. കൊല്ലത്ത് നിന്നും ഊട്ടിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി മടങ്ങിയ ടൂറിസ്റ്റ് ബസാണ് മാവേലിക്കര-പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിന്നിലായി വശത്ത് ഇടിച്ചു കയറിയത്. കോട്ടയം ഭാഗത്തു നിന്നാണ് ടൂറിസ്റ്റ് ബസ് വന്നത്. പത്തനംതിട്ടയിലേക്കുള്ള ട്രിപ്പിലായിരുന്നു സ്വകാര്യ ബസ്.

ഇടിയുടെ ആഘാതത്തില്‍ ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വാതില്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായി. പതിനഞ്ചു മിനുട്ടോളം യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ആകാതെ ടൂറിസ്റ്റ് ബസില്‍ അകപ്പെട്ടു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 45 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.ഫയര്‍ഫോഴ്സ് എത്തി വാതില്‍ വെട്ടിപ്പൊളിച്ചാണ് ആള്‍ക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ പറ്റി. സ്വകാര്യ ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരുക്കുകളില്ല. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് വലിച്ചു മാറ്റിയ ശേഷമാണ് എം.സി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്.

അടൂര്‍ അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ്, റെസ്‌ക്യൂ ഓഫീസേഴ്സായ കൃഷ്ണകുമാര്‍,അരുണ്‍ജിത്ത്, സന്തോഷ്, സന്തോഷ് ജോര്‍ജ്, ഹരിലാല്‍, രാജേഷ്, ശ്രീകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.