ലണ്ടന്‍: രാജ്യത്തിന് അഭിമാനമായി അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം വീണ്ടും ഇന്ത്യയിലേക്ക്. കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിനെ തേടിയാണ് ഇത്തവണ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം എത്തിയത്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ബാനുവിന്റെ 'ഹാര്‍ട്ട് ലാംപ്' എന്ന കഥാസമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും.

കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്തിയാണ്. ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് ഹാര്‍ട്ട് ലാംപ് ഈ നേട്ടം കൈവരിച്ചത്. തന്റെ അനുഭവത്തില്‍ നിന്നുകൊണ്ട് ബാനു മുഷ്താഖ് രചിച്ച ഒരു സ്ത്രീയുടെ നേര്‍ക്കാഴ്ചയാണ് ഹാര്‍ട്ട് ലാംപ്. 1990 മുതല്‍ 2023 വരെ എഴുതിയ കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത 12 എണ്ണമാണ് ഈ സമാഹാരത്തിലുള്ളത്.

1990-2003 കാലത്തിനുള്ളില്‍ ബാനു എഴുതി പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തിരഞ്ഞെടുത്ത കഥകളാണ് ഹാര്‍ട്ട് ലാംപിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്. മറ്റു ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയല്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്.

വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാ ശബ്ദങ്ങളെയും സ്വീകരിക്കാനും കഴിയുന്ന ഒരു ലോ കമുണ്ടായതില്‍ സന്തോഷിക്കുന്നുവെന്ന് ബാനു മുഷ്താഖ് പറഞ്ഞു.