തൊടുപുഴ: റോഡുപണിക്ക് ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം സമയത്തു കൊടുക്കാത്തതിനെ തുടര്‍ന്ന് എട്ട് സര്‍ക്കാര്‍ വാഹനങ്ങള്‍ മുട്ടം സബ് കോടതി ജപ്തി ചെയ്തു. വിവിധ വകുപ്പുകളുടെ ആറ് ജീപ്പുകള്‍, ഒരു മിനി ലോറി, ഒരു ട്രക്ക് എന്നിവയാണ് ജപ്തി ചെയ്തത്. ഇവ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൊടുപുഴ - പാലാ റോഡില്‍ നിന്നു കോലാനി-വെങ്ങല്ലൂര്‍ നാലുവരിപാതയിലേക്കുള്ള ബൈപാസിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെ മുട്ടം തുടങ്ങനാട് കൊട്ടാരത്തറ ജോസ് തോമസ്, ചാള്‍സ് തോമസ്, അരീക്കര കീപ്പാറ പുത്തന്‍പുരയില്‍ ജയ്മോന്‍ മാത്യു, കരിങ്കുന്നം ഒറ്റല്ലൂര്‍ അഴികണ്ണിയ്ക്കല്‍ മാത്യു ഏബ്രഹാം, തൊടുപുഴ വീട്ടിയാങ്കല്‍ വി.വി.തോമസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ ഒരു കോടി മാത്രമാണ് ലഭിച്ചത്. 1.02 കോടി ലഭിക്കാനുണ്ട്. പലതവണ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ വന്നപ്പോള്‍ സ്ഥലമുടമകള്‍ അഡ്വ. ടി.ജെ.മൈക്കിള്‍ മുഖേന കോടതിയെ സമീപിക്കുകയാ യിരുന്നു.