കോഴിക്കോട്: ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മുഖദാര്‍ സ്വദേശികളായ കളരിവീട്ടില്‍ മുഹമ്മദ് അജ്മല്‍ (22) മറക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്സല്‍ (22) ഇരുവരുടെയും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.

മേയ് 15-ന് രാത്രിയാണ് സംഭവം. ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു. മൂവരും ചേര്‍ന്ന് യുവാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ് ട്രാന്‍സ്ഫര്‍ചെയ്തെടുക്കുകയുംചെയ്തു.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പിന്നീട് പിതാവിന്റെകൂടെ പറഞ്ഞയക്കുകയും മറ്റുരണ്ടുപേരെ കോടതിയില്‍ ഹാജരാക്കുകയുംചെയ്തു. കസബ ഇന്‍സ്പെക്ടര്‍ കിരണ്‍ സി. നായരുടെ നേതൃത്വത്തില്‍ എസ്ഐ സനീഷ്, എഎസ്ഐ സജേഷ്‌കുമാര്‍, എസ്സിപിഒമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിപിഒ വിപിന്‍രാജ് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.