കണ്ണൂര്‍: 12 വര്‍ഷത്തെ വിശ്വാസികളുടെ കാത്തിരിപ്പിന് ശേഷം വിളക്കന്നൂരിലെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 31 ന് നടക്കും. ഔദ്യോഗിക പ്രഖ്യാപനമെത്തുന്നത്. വിളക്കന്നൂര്‍ ക്രിസ്തുരാജ പള്ളിയില്‍ 2013 നവംബര്‍ 15 ന് ഇടവക വികാരിയായിരുന്ന ഫാ.തോമസ് പതിക്കല്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെയാണ് തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്നത്.

അന്നത്തെ തലശേരി ആര്‍ച്ച് ബിഷപായിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ നിര്‍ദേശപ്രകാരം ഈ പ്രതിഭാസത്തെക്കുറിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നീ പിതാക്കന്‍മാര്‍ അടങ്ങിയ സീറോ മലബാര്‍ സഭയുടെ ഡോക്ട്രിനല്‍ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. മോണ്‍. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. ജോസ് പാലക്കീല്‍ എംഎസ്ടി, റവ.ഡോ.സിബി പുളിക്കല്‍, റവ.ഡോ.ജോസഫ് പാംപ്ലാനി, റവ.ഡോ. തോമസ് മേല്‍വട്ടം, റവ.ഡോ.ജോര്‍ജ് കുടിലില്‍ എന്നിവരടങ്ങുന്ന സമിതിയായിരുന്നു പഠനം നടത്തിയത്. 2013 ഡിസംബര്‍ 21 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

2018 ല്‍ റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് കൂടുതല്‍ പഠനത്തിനായി തിരുവോസ്തി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വഴി റോമിലേക്ക് കൊണ്ടുപോയി. 2023 ഓഗസ്റ്റ് എട്ടിന് റോമിലെ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്‌ക്കോ ലെസാരിയ്ക്ക് പഠനവിവരങ്ങള്‍ അറിയാന്‍ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കത്തെഴുതിയിരുന്നു. 2023 സെപ്റ്റംബര്‍ 21 ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വഴി വിശ്വാസ തിരുസംഘത്തിന്റെ മറുപടി ലഭിച്ചു. തിരുവോസ്തിയില്‍ സംഭവിച്ച അത്ഭുത പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള മറുപടിയാണ് റോമില്‍ നിന്നും ഉണ്ടായത്.

ബംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ അത്യാധുനിക ലാബില്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് റോം നിര്‍ദേശിച്ച മൂന്ന് പരീക്ഷണ പഠനങ്ങള്‍ നടത്തി. തിരുസംഘത്തിന്റെ നിര്‍ദേശമുസരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുവാന്‍ ശാസ്ത്രജ്ഞന്‍മാരും ദൈവശാസ്ത്രജ്ഞന്‍മാരും അടങ്ങിയ ഒരു സമിതിയെ നിയോഗിച്ചു. 2024 ജനുവരി 23 നാണ് തിരുവോസ്തി കൂടുതല്‍ പഠനത്തിനായി ബംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചത്. പഠനത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി 2024 ഏപ്രില്‍ രണ്ടിന് റോമിന് സമര്‍പ്പിക്കുകയായിരുന്നു. വിളക്കന്നൂരിലെ ദിവ്യകാരുണ്യ പ്രതിഭാസം ഒരു അസാധാരണസംഭവമായി പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് റോമിലെ വിശ്വാസ തിരുസംഘത്തിന്റെ അറിയിപ്പ് 2025 മാര്‍ച്ച് 19 തിന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വഴി ലഭിക്കുകയായിരുന്നു.

വിളക്കന്നൂരിലെ ദിവ്യകാരുണ്യ അദ്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് വിളക്കന്നൂര്‍ ക്രിസ്തുരാജാ പള്ളിയില്‍ നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെലൂസ് മോണ്‍. ആന്റണി മുതുകുന്നേല്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആഘോഷമായ സമൂഹബലി മധ്യേ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലെയോ പോള്‍ദോ ജിറെല്ലിയാണ് വിശ്വാസതിരുസംഘത്തിന്റെ ഡിക്രി വായിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്തുന്നത്. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, ആര്‍ച്ച്ബിഷപ് എമരിറ്റസ്മാരായ മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തുന്നത്.

പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടില്‍ തിരുവോസ്തിക്ക് സ്വീകരണം നല്‍കി വാഹനങ്ങളുടെ അകമ്പടിയോടെ വിളക്കന്നൂരിലേക്ക് നീങ്ങും. വിളക്കന്നൂര്‍ ടൗണില്‍ സ്വീകരണം നല്‍കിയ ശേഷം പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് ആഘോഷപൂര്‍വമായ പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതം പറയും. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലെയോ പോള്‍ദോ ജിറെല്ലി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും തിരുവോസ്തി പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യും.

മലയാളത്തിലുള്ള ഡിക്രി തലശേരി അതിരൂപത ചാന്‍സലര്‍ റവ. ഡോ. ബിജു മുട്ടത്തുകുന്നേല്‍ വായിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേല്‍ നേതൃത്വം നല്‍കും. 3.15ന് ആഘോഷമായ സമൂഹബലി ആരംഭിക്കും. സമൂഹ ദിവ്യബലിയില്‍ തലശേരി അതിരൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരാകും. പതിനായിരത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവോസ്തിയിലെ ഛായാചിത്രം ദര്‍ശിക്കുവാന്‍ എല്ലാവര്‍ക്കും അവസരം ഒരുക്കിയിട്ടുള്ളതായി മോണ്‍. ആന്റണി മുതുകുന്നേല്‍ പറഞ്ഞു. തലശേരി അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ബിജു മുട്ടത്തുകുന്നേല്‍, പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, മീഡിയ കോ-ഓര്‍ഡിനേറ്ററും കരയത്തുംചാല്‍ പള്ളിയുമായ ഫാ. ജോസഫ് ഓരത്തേല്‍, വിളക്കന്നൂര്‍ ഇടവക കോ-ഓര്‍ഡിനേറ്റര്‍ സണ്ണി പോത്തനാംതടത്തില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.