കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഫെലോഷിപ് മുടങ്ങുന്നതിനെതിരെ ഹെക്കോടതി. ഫെലോഷിപ്പ് മുടങ്ങിയതോടെ കോടതിയിലെത്തിയ മലയാളം ഗവേഷണ വിദ്യാര്‍ഥിക്കു തുക നല്‍കാതെ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ശമ്പളം നല്‍കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഗവേഷകനായ കോഴിക്കോട് സ്വദേശി ഇ. ആദര്‍ശ് നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ഡി. കെ.സിങ്ങിന്റെ ഉത്തരവ്.

ഒരു വര്‍ഷമായിട്ടും ഫെലോഷിപ് കിട്ടാതെ വന്നതോടെയാണു ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലമാണു ഫെലോഷിപ് നല്‍കാത്തത് എന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. വിസിക്കും മറ്റും ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടല്ലോ എന്നു കോടതി ചോദിച്ചു. അവര്‍ക്കു ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ ഹര്‍ജിക്കാരനു ഫെലോഷിപ് നല്‍കാത്തതു ന്യായമല്ല. സര്‍ക്കാരില്‍ നിന്ന് ഇതിനിടെ 2.62 കോടി രൂപ സര്‍വകലാശാലയ്ക്കു ധനസഹായം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയാനാവില്ല. മുടങ്ങാതെ ഫെലോഷിപ് നല്‍കണം, ഒരു മാസത്തിനകം കുടിശികയും തീര്‍ക്കണം. അല്ലാത്ത പക്ഷം വിസിക്കും റജിസ്ട്രാര്‍ക്കും ശമ്പളം നല്‍കരുതെന്നു കോടതി വ്യക്തമാക്കി.