നെടുങ്കണ്ടം: വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്നു സ്വകാര്യ ധനകാര്യ സ്ഥാപനം കോടതി ഉത്തരവിലൂടെ ജപ്തി ചെയ്തു വിറ്റ ആഡംബര ജീപ്പ് മോഷ്ടിച്ച മുന്‍ ഉടമയും സുഹൃത്തുക്കളും പിടിയില്‍. വാഹനത്തിന്റെ മുന്‍ ഉടമയും കൊല്ലം സ്വദേശിയുമായ ബേബി വിലാസം ജോയ്‌മോന്‍ (35), ഇയാളുടെ സുഹൃത്തുക്കളായ ആലുവ ചില്ലിപ്പറമ്പില്‍ ഉമറുല്‍ ഫറൂക്ക് (24), നെടുമ്പാശേരി മേക്കാട് സ്വദേശി അഭിജിത്ത് (23), എറണാകുളം അടുവാശ്ശേരി സ്വദേശി രാഹുല്‍ (34), ദേശം സ്വദേശി കല്ലകോട്ടില്‍ മുഹമ്മദ് ബാസിത് (24) എന്നിവരാണു നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. ജിപിഎസിന്റെ സഹായത്തോടെയായിരുന്നു മോഷണം.

നെടുങ്കണ്ടം സ്വദേശിയുടെ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണു കഴിഞ്ഞ ചൊവ്വാഴ്ച മോഷണം പോയത്. തന്റെ വാഹനം ജപ്തി ചെയ്തു മറ്റൊരാള്‍ക്കു വിറ്റെങ്കിലും വാഹനത്തിലെ ജിപിഎസ് സംവിധാനം തനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്നു മനസ്സിലാക്കിയാണു ജോയ്‌മോന്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി.സ്‌കറിയ ഉള്‍പ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.