തൊടുപുഴ: മുട്ടം കോടതി തൊണ്ടിമുതലായി ഏല്‍പിച്ച സൈക്കിളുമായി പൊലീസുകാരന്‍ മുങ്ങി. തൊടുപുഴ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ 5നു തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടില്‍ നിന്നു 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുളള സൈക്കിളും മോഷണം പോയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സൈക്കിളും ഒട്ടുപാലും കണ്ടെടുത്തു. സൈക്കിള്‍ തൊടുപുഴ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ കോടതി ചുമതലപ്പെടുത്തി.

ഇവിടെ നിന്നാണ് സൈക്കിള്‍ മോഷണം പോയത്. ഉടമ സൈക്കിള്‍ കൈപ്പറ്റാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണു സൈക്കിള്‍ കാണാതായ വിവരമറിഞ്ഞത്. സ്റ്റേഷനില്‍നിന്നു സൈക്കിള്‍ കടത്തിയത് ആരാണെന്നറിയാന്‍ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണു പൊലീസുകാരന്റെ തനിനിറം പുറത്തായത്. ഭരണാനുകൂല സംഘടനയുടെ നേതാവാണ് ആരോപണവിധേയന്‍. പിന്നീടു സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമായി. ഞായറാഴ്ച രാത്രി സൈക്കിള്‍ സ്റ്റേഷനില്‍ എത്തിച്ചു. ഈ ദൃശ്യം ക്യാമറയില്‍ പതിയാതിരിക്കാന്‍ ഏറെ പണിപ്പെട്ടാണു തൊണ്ടിമുതല്‍ മടക്കിയെത്തിച്ചത്.