തൊടുപുഴ: സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കോതമംഗലം കീരംപാറ വെള്ളിയാംപള്ളില്‍ മോഹന്‍ വി.എബ്രഹാം (38)നെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്. ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി മുസ്ലിം സമുദായത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പല്‍ പ്രസിഡന്റ് എം.എ.സബീര്‍, ജനറല്‍ സെക്രട്ടറി ഷാഹുല്‍ കപ്രാട്ടില്‍ എന്നിവരാണ് പരാതി നല്‍കിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രതിയെ കോതമംഗലത്തെത്തി പോലീസ് അറസ്റ്റുചെയ്തത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പിടിച്ചെടുത്തതായി തൊടുപുഴ സിഐ എസ്.മഹേഷ്‌കുമാര്‍ അറിയിച്ചു.

ഫൊറന്‍സിക് പരിശോധനയിലൂടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് നീക്കം. മുമ്പും സമാനമായ പോസ്റ്റുകള്‍ ഇയാള്‍ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.