തിരുവനന്തപുരം: കേരളത്തിലെ 98% ആശമാര്‍ക്കും മുഴുവന്‍ ഹോണററിയം ലഭിച്ചു. പരിഷ്‌കരിച്ച ഉത്തരവ് പ്രകാരം കേരളത്തിലെ 98% ആശമാര്‍ക്കും മുഴുവന്‍ ഹോണററിയമായ 7,000 രൂപയും 3000 രൂപ ഫിക്‌സഡ് ഇന്‍സെന്റീവും ലഭിച്ചിട്ടുണ്ടെന്ന് എന്‍എച്ച്എം അറിയിച്ചു. ഇതു സംബന്ധിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നത്. മുമ്പ് ആശമാര്‍ക്ക് ഹോണററിയം നല്‍കിയിരുന്നത് 10 മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തെ ഉത്തരവ് പ്രകാരം ഹോണററിയം നല്‍കുന്നതിന് നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇത് പ്രകാരം ഏപ്രില്‍ മാസത്തെ ഹോണറേറിയം 98% ആശമാര്‍ക്കും നല്‍കിയിട്ടുണ്ട്. സേവനങ്ങളൊന്നും നല്‍കാത്തവര്‍ക്കാണ് ഹോണറേറിയത്തില്‍ കുറവ് വന്നത്.

ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആയിരം രൂപ മാത്രമാണ് ആശമാര്‍ക്ക് ഓണറേറിയമായി ലഭിച്ചിരുന്നത്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 മുതല്‍ ഇതുവരെ 6000 രൂപയുടെ വര്‍ദ്ധനവാണ് ഓണറേറിയത്തില്‍ വരുത്തിയത്. നിലവില്‍ 7,000 രൂപ ഓണറേറിയവും മറ്റ് ഇന്‍സെന്റീവുകളും ഉള്‍പ്പെടെ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു ആശയ്ക്ക് 13000 രൂപ വരെ ഓണറേറിയവും ഇന്‍സെന്റീവും ലഭിക്കും. അതില്‍ കൂടുതല്‍ ലഭ്യമാകുന്ന ആശമാരുമുണ്ട്.