കണ്ണൂര്‍ : മദ്യലഹരിയില്‍ വാഹനവുമായി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും തല്ലി പരുക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പൊലീസ് അറസറ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്.

കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പി.ടി.എ പ്രസിഡന്റ് പി.വി.രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പൊലീസിനെ അറിയിച്ചത്.

അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി. പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തളിപറമ്പ്‌കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.