ഹരിപ്പാട്: പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്‌കൂളില്‍ ചേരാം. താത്കാലിക പ്രവേശനം, ആദ്യ അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റുകള്‍ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്മെന്റ്.

ചൊവ്വാഴ്ച രണ്ടാം അലോട്മെന്റ് നടത്താനാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് നിശ്ചയിച്ചിരുന്നത്. പ്രവേശനനടപടി സമയബദ്ധമായി പൂര്‍ത്തിയാക്കാനും വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം നല്‍കാനുമാണ് ഒരുദിവസം മുന്‍പുതന്നെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്. ആദ്യ അലോട്മെന്റ് ജൂണ്‍ രണ്ടിനായിരുന്നു. പ്ലസ് വണ്‍ ആദ്യ അലോട്മെന്റില്‍ 2,49,540 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 1,21,743 കുട്ടികള്‍ സ്ഥിരംപ്രവേശനം നേടി. 99,526 പേര്‍ താത്കാലിക പ്രവേശനവും.

അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേര്‍ സ്‌കൂളില്‍ ചേര്‍ന്നില്ല. ഒന്നിലധികം ജില്ലകളില്‍ അപേക്ഷിച്ചവര്‍ താത്പര്യമില്ലാത്ത ജില്ലകളിയിലെ അലോട്മെന്റ് ഉപേക്ഷിക്കുന്നതിനാലും മറ്റു ചിലര്‍ വിഎച്ച്എസ്ഇയില്‍ പ്രവേശനം നേടുന്നതിനാലുമാണിത്. അപേക്ഷയിലെ അപാകം കാരണം 1,152 പേരുടെ അലോട്മെന്റ് റദ്ദായി. രണ്ടിനങ്ങളിലുമായി മിച്ചമുള്ള 28,229 സീറ്റുകള്‍ രണ്ടാം അലോട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ അലോട്മെന്റിനുശേഷം 69,034 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. ഇതില്‍ നിശ്ചിത ശതമാനം സീറ്റുകള്‍കൂടി രണ്ടാം അലോട്മെന്റില്‍ പരിഗണിച്ചു.

വിഎച്ച്എസ്ഇ ആദ്യ അലോട്മെന്റില്‍ 25,135 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 13,926 കുട്ടികള്‍ പ്രവേശനം നേടി. തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്മെന്റില്‍ 11,860 പേരുണ്ട്. വിഎച്ച്എസ്ഇയിലെ ആകെ മെറിറ്റ് സീറ്റുകള്‍ 30,600 ആണ്. ആകെ അപേക്ഷകള്‍-48,000.മൂന്നാം അലോട്മെന്റ് 16-നു പ്രസിദ്ധീകരിക്കും. 18-നു ക്ലാസ് തുടങ്ങും.