തൃശ്ശൂര്‍: കറിവെക്കുന്നതിനായി കടയില്‍നിന്നു വാങ്ങിയ ഇറച്ചി പുഴുവരിച്ച നിലയില്‍. ഞായറാഴ്ച രാവിലെ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസവില്‍പ്പനകേന്ദ്രത്തില്‍ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. വരാക്കര സ്വദേശി വാങ്ങിയ ഇറച്ചിയിലാണ് പുഴു കണ്ടെത്തിയത്.

ആരോഗ്യകേന്ദ്രം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ട്. വില്‍പ്പന നടത്തിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടതിനെത്തുടര്‍ന്ന് അടച്ചിട്ട സ്ഥാപനം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും തുറക്കുകയായിരുന്നു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസവില്‍പ്പന കേന്ദ്രമാണിതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഈ കടയില്‍നിന്ന് മുന്‍പും സമാനമായ പരാതികളുണ്ടായിട്ടുണ്ട്. അളഗപ്പനഗറിലെ എല്ലാ മത്സ്യ, മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ക്കും 15 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അറിയിച്ചു.