എറണാകുളം : മരവ്യവസായ യൂണിറ്റില്‍ നിന്നുള്ള ശബ്ദമലിനീകരണം കാരണം സമാധാനപരമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ രായമംഗലം പഞ്ചായത്ത് സെക്രട്ടറി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ 2 ന് കമ്മീഷന്‍ പാസാക്കിയ ഉത്തരവ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ പാലിക്കാത്ത സാഹചര്യത്തില്‍ 6 ആഴ്ചക്കുള്ളില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജില്ലാ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മരവ്യവസായ യൂണിറ്റില്‍ നിന്നും ശബ്ദമലിനീകരണം വര്‍ധിച്ചു വരികയാണെന്നും മരങ്ങള്‍ ലോറിയില്‍ നിന്നുമിറക്കുന്ന ശബ്ദം കാരണം രാത്രികളില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരനായ എം. പി. നാരായണന്‍ നായര്‍ കമ്മീഷനെ അറിയിച്ചു. സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കഴിഞ്ഞ വര്‍ഷം നല്‍കിയ ഉത്തരവില്‍ കമ്മീഷന്‍ ജില്ലാ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയത്. പഞ്ചായത്ത് സെക്രട്ടറി വിളിച്ച യോഗത്തില്‍ പരാതിക്കാരന്‍ ഹാജരാകാത്തതു കാരണമാണ് സ്ഥാപനത്തില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതെന്നും 2023-24 വര്‍ഷത്തെ ലൈസന്‍സ് അനുവദിച്ചതെന്നും രായമംഗലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും മലിനീകരണം ശ്രദ്ധയില്‍പെട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് അവാസ്തവമാണെന്ന് പരാതിക്കാരന്‍ പറഞ്ഞു. തുടര്‍ന്നാണ് നാലാഴ്ചക്കുള്ളില്‍ തല്‍സ്ഥിതി സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. ജൂലൈ 16 ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.