തൃശൂര്‍: ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഹെര്‍ണിയ ഓപ്പറേഷനായി അനസ്തേഷ്യ നല്‍കിയ കോടശ്ശേരി വൈലത്ര വാവല്‍ത്താന്‍ സിദ്ധാര്‍ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി സിനീഷിന് അനസ്തേഷ്യ നല്‍കിയത്. ഇതിനിടെ അനസ്തേഷ്യ അലര്‍ജിയുള്ള സിനീഷിന് ഹൃദയാഘാതമുണ്ടായി.

ഇതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സിനീഷിന് വീണ്ടും ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് യുവാവിന്റെ ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെയാണ് സിനീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഇവിടെവച്ച് ഹൃദയാഘാതമുണ്ടായതോടെ സെന്റ് ജെയിന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് പുറത്തുനിന്നും ആംബുലന്‍സ് വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 10 മണിയോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 10.55ഓടെ മരിച്ചു. പൗര്‍ണമിയാണ് സിനീഷിന്റെ ഭാര്യ. ഏഴ് വയസുള്ള അനശ്വര, മൂന്ന് വയസുള്ള ആകര്‍ഷ എന്നിവര്‍ മക്കളാണ്.