തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകട ഭീഷണിയായി പക്ഷിശല്യം. ഈ വര്‍ഷം ഇതുവരെ പത്ത് തവണയാണ് ലാന്‍ഡിങ് സമയത്തു പക്ഷിയിടിച്ചത്. പത്ത് തവണയും വിമാനത്തിനു തകരാറുണ്ടാവുകയും ചെയ്തു. ഇതില്‍ ഒരു തവണ തകരാര്‍ കാരണം വിമാന സര്‍വീസ് റദ്ദാക്കി, പകരം വിമാനം ഏര്‍പ്പെടുത്തി സര്‍വീസ് നടത്തേണ്ടി വന്നു. ഏതു കാലാവസ്ഥയിലും സുരക്ഷിതമായി വിമാനമിറക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് തിരുവനന്തപുരത്തേത്. എന്നാല്‍ പക്ഷി ശല്യം വിമാനത്താവളത്തിന് അപകട ഭീഷണിയാവുകയാണ്.

ഇതിനു പുറമേ പതിനഞ്ചോളം തവണ പക്ഷിയിടിച്ചെന്നു വിമാന അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരം കോര്‍പറേഷന്റെ സഹായത്തോടെ പക്ഷിശല്യം ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും അപകടസാധ്യത ഒഴിവായിട്ടില്ല. നിരവധി പക്ഷികളാണ് ഈ മേഖലയില്‍ വിമാനങ്ങള്‍ക്ക് ഭീഷണിയാവുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഏരിയ വികസിപ്പിക്കണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വര്‍ഷങ്ങള്‍ക്കു മുന്‍പേ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല. റണ്‍വേയില്‍ വിമാനം തെന്നി മാറുകയോ മറ്റോ ചെയ്താല്‍ സുരക്ഷിതമായി നിര്‍ത്താന്‍ ആവശ്യമായ സ്ഥലം കണ്ടെത്താനാണു റണ്‍വേ വികസിപ്പിക്കേണ്ടത്.

ഇതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നതേയുള്ളൂ. വിമാനം പറന്നുയരുന്ന ദിശയില്‍ ഉയരമുള്ള മരങ്ങളും അനധികൃതമായി ഉയരം കൂട്ടി നിര്‍മിച്ച കെട്ടിടങ്ങളും ഉണ്ട്. ഇവയില്‍ ചിലത് സര്‍ക്കാരിന്റെ സഹായത്തോടെ നീക്കം ചെയ്‌തെങ്കിലും ഇനിയും നീക്കാനുണ്ട്.