കുറ്റ്യാടി: സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ലാബിന്റെ നടത്തിപ്പുകാരനെ പോലിസ് അറസ്റ്റഅ ചെയ്തു. അരീക്കര അസ്ലം എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. കോഴിക്കോട് കുറ്റ്യാടിയില്‍ ഇയാള്‍ നടത്തുന്ന ലാബിനോട് ചേര്‍ന്നുള്ള സ്ത്രീകളുടെ താമസ സ്ഥലത്താണ് സംഭവം.

കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്‍വശത്ത് അരീക്കര ലാബിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെ അരീക്കര ലാബിലെ കൂടാതെ സമീപത്തെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളും താമസിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ഒരു യുവതി ശുചിമുറിയില്‍പോയ സമയത്ത് ജനലിനടുത്തായി മൊബൈലുമായി ഒരാളെ കാണാനിടയായി.

ഭയന്നു പോയ യുവതി ബഹളം വെക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തു. തുടര്‍ന്ന് സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അരീക്കര അസ്ലമാണ് മൊബൈല്‍ ക്യാമറയുമായി എത്തിയത് എന്ന് മനസ്സിലായത്.

തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവിടെ താമസിക്കുന്ന മുഴുവന്‍ സ്ത്രീകളേയും മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി.