തിരുവനന്തപുരം : ബിപിഎല്‍ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് വെച്ചതാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ കേരളത്തില്‍ യുണിഫോം വിതരണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന സൂചന കൂടിയാണ് ചര്‍ച്ചയാകുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായാണ് പൊതു സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. മുടങ്ങിയതോടെയാണ് ഇതിന് പിന്നിലെ കേന്ദ്ര ഫണ്ട് പൊതു സമൂഹത്തില്‍ എത്തുന്നത്.

സര്‍ക്കാര്‍ ഹൈസ്‌ക്കൂളിനോടും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോടും ചേര്‍ന്നുള്ള 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും എസ്‌സി, എസ്ടി, ബിപിഎല്‍ വിഭാഗങ്ങളിലെ എല്ലാ ആണ്‍ കുട്ടികള്‍ക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ്എസ്‌കെയില്‍ നിന്നും ബിആര്‍സികള്‍ വഴി അതാത് സ്‌കൂളുകള്‍ക്ക് നല്‍കും. എന്നാല്‍ ഇപ്രകാരം വിതരണം ചെയ്യേണ്ട തുക 2023- 24 സ്‌കൂള്‍ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എസ്എസ്‌കെയ്ക്ക് ലഭ്യമാകുന്നില്ല. സംസ്ഥാനത്തെ എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലെയും 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെയും 10 ലക്ഷം കുട്ടികള്‍ക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് 2 സെറ്റ് കൈത്തറി യൂണിഫോം നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 1 മുതല്‍ 8 വരെ ക്ലാസുകളിലെ എപിഎല്‍ വിഭാഗം ആണ്‍ കുട്ടികള്‍ക്കും എയിഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുന്നു. നിലവില്‍ ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ കുടിശ്ശികയില്ല. ഈ ഇനത്തില്‍ 2025-26 വര്‍ഷത്തേക്കാവശ്യമായ 80.34 കോടി രൂപ നല്‍കുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 1,500 കോടി രൂപ തടഞ്ഞു വെച്ചതിനാലാണ് ഒരു വിഭാഗം കുട്ടികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുക വിതരണം ചെയ്യാന്‍ കഴിയാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.