കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനം ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിശീലന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഏറ്റവും പുതിയ എക്‌സ്-റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റത്തിലാണ് പരിശീലനം. ഈ നൂതന സംവിധാനത്തിലൂടെ ഏതുതരം നിയമലംഘനങ്ങളും കള്ളകടത്തലുകള്‍ നിയമവിടെയമല്ലാത്ത വ്യാപാരങ്ങള്‍ സുരക്ഷാ ഭീക്ഷണികള്‍ കൃത്യമായി കണ്ടെത്താനും അതുവഴി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ നടന്ന ചടങ്ങ് നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് നാര്‍കോട്ടിക്സ് ( നാസിന്‍) അഡി.ഡയറക്ടര്‍ രാജേശ്വരി ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി. ഐ.എ എസ് എല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ പൂവട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാസിന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. സന്തോഷ് കുമാര്‍ ഐആര്‍എസ്, എം.എസ് സുരേഷ് ഐ.ആര്‍.എസ്, സി ഐ എ എസ് എല്‍ അക്കാദമി ഹെഡ് ബാബുരാജ് പിഎസ്, പ്രൊഫസര്‍ ജോമോന്‍ പാപ്പച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യോമയാന, സുരക്ഷാ മേഖലകളിലെ പരിശീലന രംഗത്ത് ശ്രദ്ധേയമായ സ്ഥാനമാണ് സി.ഐ.എ.എസ്.എല്‍ അക്കാദമിക്കുള്ളത്. കസ്റ്റംസിന് പുറമെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, വിവിധ കാര്‍ഗോ ഏജന്‍സികള്‍, എയര്‍പോര്‍ട്ട്കള്‍ ,എയര്‍ലൈന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായും ഇന്‍ഡസ്ട്രി റലവന്റ് കോഴ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായികൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ് )അംഗീകൃത വിവിധ പി.ജി ഡിപ്ലോമ അഡ്വാന്‍സ് ഡിപ്ലോമ വ്യോമയാന കോഴ്‌സുകളും ഇവിടെ ലഭ്യമാണ്.