തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് യുപിഐ സംവിധാനങ്ങളെ. കടകളിലും പെട്രോള്‍ പമ്പുകളിലും എന്നു വേണ്ട മീന്‍ തട്ടുകളില്‍ വരെ യുപിഐ സംവിധാനമാണ് പണമിടപാടിനായി ആളുകള്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 73.3 ശതമാനം ആളുകളും ആശ്രയിക്കുന്നത് യു.പി.ഐയെ സംവിധാനങ്ങളെയെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (എന്‍.എസ്.ഒ) സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് ബാങ്കിങിനെയും കാര്‍ഡ് സൈ്വപ്പിങിനെയും എല്ലാം പിന്‍തള്ളി യുപിഐയിലേക്ക് കേരളം മാറുകയാണ്.

നിലവില്‍ 0.2 ശതമാനം പേര്‍ മാത്രമാണ് ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്. 26.4 ശതമാനം പേര്‍ ഇവ രണ്ടും ഉപയോഗിക്കുന്നു. കാര്‍ഡ് ഉരസി പണിമടപാട് നടത്താവുന്ന പോയന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) മെഷീനുകളുടെയും എണ്ണം വലിയ തോതില്‍ കുറഞ്ഞു. യു.പി.ഐ പണമിടപാടുകളില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് മുന്നിലെന്നതാണ് മറ്റൊരു കൗതുകം. 71.9 ശതമാനമാണ് പുരുഷന്‍മാരുടെ യു.പി.ഐ ആശ്രയത്വമെങ്കില്‍ സ്ത്രീകളില്‍ ഇത് 74.9 ആണ്. 63.1 ശതമാനം നഗരവാസികളും സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്തുമ്പോള്‍ ഗ്രാമങ്ങളില്‍ ഇത് 56.8 ശതമാനമാണ്.

സംസ്ഥാന ജനസംഖ്യയില്‍ 15 വയസ്സിന് മുകളിലെ 60 ശതമാനം പേര്‍ക്കും സ്മാര്‍ട്ട് ഫോണോ, കമ്പ്യൂട്ടറോ വഴി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ പരിജ്ഞാനമുള്ളവരാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇക്കാര്യത്തിലെ ദേശീയ ശരാശരി 48.9 ശതമാനമാണ്. 82 ശതമാനത്തിനും സ്മാര്‍ട്ട് ഫോണുണ്ട്. 16.6 ശതമാനമാണ് സ്മാര്‍ട്ടല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നത്. 1.4 ശതമാനവും രണ്ടും ഉപയോഗിക്കുന്നു. ഇതെല്ലാം അവകാശപ്പെടുമ്പോഴും ഇന്റര്‍നെറ്റ് ലഭ്യതയുടെ കാര്യത്തില്‍ കേരളം 12 ാം സ്ഥാനത്താണെന്നതും കാണണം.

വീടുകളിലെ ഇന്റര്‍നെറ്റ് ലഭ്യതയടെ കാര്യത്തിലും കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. കേരളത്തിലെ 91.7 ശതമാനം വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. ഇക്കാര്യത്തിലെ ദേശീയ ശരാശരി 86.3 ശതമാനമാണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ 89.6 ശതമാനവും നഗരപ്രദേശങ്ങളിലും 93.6 ആണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി.കേരളത്തില്‍ 70.85 ശതമാനത്തിനും ഇ-മെയില്‍ വഴി സന്ദേശമയക്കാനുള്ള പ്രാപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തിലെ ദേശീയ ശരാശരി 63.6 ശതമാനാണ്. കേരളത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 30.5 ശതമാനം പേരും ഓണ്‍ലൈന്‍ പര്‍ച്ചെയ്‌സ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ് (ദേശീയ ശരാശരി 24.5 ശതമാനം). ഇതില്‍ 9.1 ശതമാനം ആഹാര സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 27 ശതമാനവും ഭക്ഷണേതര സാധനങ്ങള്‍ക്കാണ് ഇ-കൊമേഴ്‌സ്യല്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത്.