കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് തത്കാലം നിയമനം നടത്തില്ലെന്നു വ്യക്തമാക്കി സമര്‍പ്പിച്ച പത്രിക പിന്‍വലിക്കുമെന്ന് കൂടല്‍മാണിക്യം ദേവസ്വം ഹൈക്കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍, തസ്തികയിലേക്കുള്ള നിയമനം ഉടന്‍ നടത്തണമെന്ന് അഡൈ്വസ് മെമ്മോ ലഭിച്ച് കാത്തിരിക്കുന്ന കെ.എസ്. അനുരാഗ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയം വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴകം റാങ്ക് ലിസ്റ്റില്‍ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്കാണ് രണ്ടാമനായ അനുരാഗ് നിയമനം തേടുന്നത്.