കണ്ണൂര്‍ :ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ കായലോട് പറമ്പായില്‍ റസീന ആത്മഹത്യ ചെയ്ത സംഭവം എസ്.ഡി.പി.ഐയുടെ താലിബാന്‍മുഖം തുറന്നുകാട്ടുന്നതാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐ ക്രിമിനലുകളാണ് റസീന ജീവനൊടുക്കിയകേസില്‍ അറസ്റ്റിലായത്. എസ്ഡിപിഐ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയാണ്. ആണ്‍ സുഹൃത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്നത് വ്യാജ പ്രചാരണമാണ്. സ്ത്രീകള്‍ക്കെതിരെ ഫത്വ ഇറക്കുന്നവരാണ് എസ്ഡിപിഐയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താലിബാന്‍ പതിപ്പാണ് എസ്ഡിപിഐ. താലിബാന്‍ രീതിയാണ് എസ്ഡിപിഐയുടേത്. അഫ്ഗാനിസ്ഥാനല്ല കേരളം എന്ന് എസ്ഡിപിഐ മനസ്സിലാക്കണം. താലിബാനിസത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ്. കോണ്‍ഗ്രസ്സ് ലീഗ് പിന്തുണ എസ്ഡിപിഐക്ക് വളമാകുകയാണ്. കായലോട് സംഭവത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് നിലപാട് പറയണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു.