അമ്പലപ്പുഴ: അറബിക്കടലിലെ കപ്പലപകടത്തിന്റെ ദുരിതം മത്സ്യത്തൊഴിലാളികളെ വിട്ടു പോകുന്നില്ല. കടലിനടിയില്‍ കിടക്കുന്ന കണ്ടെയ്നറുകളിലും കപ്പല്‍ അവശിഷ്ടങ്ങളിലും ഉടക്കി വലകള്‍ കീറിനശിക്കുന്നതിനാല്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. വലകള്‍ നശിക്കുന്നതോടെ മീന്‍ പിടിക്കാനും കഴിയാത്ത അവസ്ഥയാമ്. ഇന്‍ബോര്‍ഡ് വള്ളങ്ങളിലുപയോഗിക്കുന്ന ചൂടവലകളാണ് നശിച്ചതില്‍ കൂടുതലും.

കേരളത്തില്‍ ഏറ്റവുമധികം മീന്‍ കിട്ടുന്ന കൊല്ലം പരപ്പിന്റെ ഭാഗമായ ആലപ്പുഴ തീരത്താണ് കൂടുതല്‍ പ്രശ്‌നം. ഇതുവരെ ഏഴു സംഭവങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. സമീപ ജില്ലകളിലും പ്രശ്‌നമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നുണ്ടെങ്കിലും പരാതി വന്നിട്ടില്ല.

വല നശിച്ച വള്ളത്തിന്റെ ഉടമകള്‍ പരാതിയുമായി തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ടെയ്നറുമായി ബന്ധപ്പെട്ട കേസെടുക്കുന്നത് ഫോര്‍ട്ടുകൊച്ചി തീരദേശ സ്റ്റേഷനിലാണെന്ന മറുപടിയാണു കിട്ടിയത്. ഇതേത്തുടര്‍ന്ന് കോസ്റ്റല്‍ സെക്യൂരിറ്റി ഐജിക്കും ഫോര്‍ട്ടുകൊച്ചി തീരദേശ പോലീസിലും പരാതി കൊടുത്തിരിക്കുകയാണ്.