മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ മരിച്ചെന്ന് പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപംഗ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്.

മാതാപിതാക്കളെ അശാസ്ത്രീയ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നുമാണ് ആരോപണം. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രസവം നടന്നതും വീട്ടിലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതുവരെ കുട്ടിക്ക് ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ല.

കുട്ടിയുടെ അമ്മയുടെ ഫെയ്‌സ് ബുക്ക് പേജിലെ പോസ്റ്റുകളും അശാസ്ത്രീയ ചികില്‍സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതാണ് സംശയമായി മാറുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കുഞ്ഞ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം ഖബറടക്കി.