ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിര്‍ദേശമാണ്. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ 10 ജില്ലകളിലും ഉത്തരാഖണ്ഡില്‍ 7 ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബിലാപ്സൂര്‍, ഹാമിര്‍പൂര്‍, കംഗ്ര, മാണ്ഡി, ഷിംല, സോളന്‍, സിര്‍മൗര്‍, ഉന, കുളു, ചമ്പ ജില്ലകളിലാണ് ഹിമാചലില്‍ റെഡ് അലര്‍ട്ട്. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂണ്‍, തെഹ്രി, പൗരി, നൈനിറ്റാള്‍, തുടങ്ങിയ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഏഴ് തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒഡീഷയിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ തൊഴിലാളികളില്‍ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒഡിഷയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

അടുത്ത രണ്ട് ദിവസം കൂടി ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വെച്ച ചാര്‍ധാം യാത്ര ഇന്ന് പുനരാരംഭിക്കും.