ഫറോക്ക്: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തില്‍ പ്രതികളായ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ആതവനാട് സ്വദേശി അനൂപ് സല്‍മാന്‍ (40), ആലുവ മാറമ്പള്ളി സ്വദേശി ശ്രീക്കുട്ടന്‍ (28) എന്നിവരാണു പിടിയിലായത്. സ്‌കൂട്ടറിലെത്തിയ ഇരുവരും ചേര്‍ന്ന് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച് കടന്ന് കളയുക ആയിരുന്നു.

കഴിഞ്ഞ മാസം 24നായിരുന്നു മാല മോഷ്ടിച്ചത്. പെരുമുഖം കുറ്റിയില്‍ പുല്ലൂര്‍ വീട്ടില്‍ ശ്രീനിവാസന്റെ ഭാര്യ പ്രബിതയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് പ്രതികള്‍ പൊട്ടിച്ചുകൊണ്ട് ഓടിയത്. തുടര്‍ന്ന് പ്രബിത പോലിസില്‍ പരാതി നല്‍കി. പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒഡീഷയില്‍ പോയി കഞ്ചാവ് കൊണ്ടുവരാന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണു പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിരവധി ലഹരിമരുന്നു കേസുകളില്‍ പ്രതികളാണ് ഇരുവരും.

സംഭവദിവസം തന്നെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ക്രൈം സ്‌ക്വാഡിന് പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ പറ്റി സൂചന ലഭിച്ചിരുന്നു. വാഹനം തൃശൂര്‍ ജില്ലയിലെ നെടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയതായി വ്യക്തമാവുകയും അന്വേഷണം ജില്ലയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കുകയും ചെയ്തു. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതികളെ പറ്റിയുള്ള അന്വേഷണത്തിലാണു പതിനേഴോളം കേസുകളുള്ള ശ്രീക്കുട്ടനിലേക്കും അഞ്ച് കേസുള്ള അനൂപ് സല്‍മാനിലേക്കും എത്തിയത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി സ്ത്രീകളെ പിന്തുടര്‍ന്നു മാലപൊട്ടിച്ചു കടന്നുകളയുന്നതാണു പ്രതികളുടെ രീതി. സ്വര്‍ണ്ണം വിറ്റുകിട്ടുന്ന പണം ആര്‍ഭാടജീവിതത്തിനും ലഹരിക്കുമായാണു പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പ്രതി അനൂപ് സല്‍മാന്‍ മേയില്‍ ജയിലില്‍ നിന്ന് ഇറങ്ങിയയാളാണ്.