കോട്ടയം: ഒഡീഷയില്‍ നിന്നും കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചിട്ട് പിടികൂടി. കോരുത്തോട് കൊമ്പുകുത്തി കൈതക്കൂട്ടത്തില്‍ ഹരികൃഷ്ണനെ (അഘോരി 23)യാണ് അറസ്റ്റ് ചെയ്തത്. മലയോരമേഖലയില്‍ കഞ്ചാവിന്റെ മൊത്തവിതരണം നടത്തിയിരുന്ന യുവാവിനെ രണ്ടുമാസത്തോളം നിരീക്ഷിച്ച ശേഷം ഒഡിഷയില്‍ നിന്നും കഞ്ചാവുമായി വരവെ മുണ്ടക്കയത്ത് നിന്നാണ് പിടികൂടിയത്. യുവാവില്‍ നിന്നും 1.4 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.

എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ സുധി കെ സത്യപാലന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ടുമാസം മുന്‍പ് എക്‌സൈസ് ഹരികൃഷ്ണനെ പിടികൂടിയിരുന്നു. കയ്യിലുണ്ടായിരുന്ന കഞ്ചാവിന്റെ അളവു ചെറുതായിരുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. തുടര്‍ന്ന് എക്‌സൈസ് ഹരികൃഷ്ണനെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ ഒഡീഷയിലാണെന്നു കണ്ടെത്തി. അന്വേഷണത്തില്‍ കഞ്ചാവ് ഇടപാടുകള്‍ക്കായാണ് ഇയാള്‍ പോയതെന്നും കണ്ടെത്തി.

ഇന്നലെ രാവിലെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഹരികൃഷ്ണന്‍ അവിടെനിന്നു ബസില്‍ മുണ്ടക്കയത്തേക്കു തിരിച്ചു. അതേ ബസില്‍ എക്‌സൈസ് ഓഫിസര്‍മാരും കയറി. മുണ്ടക്കയത്തെത്തിയപ്പോള്‍ യുവാവിനെ സംഘം വളഞ്ഞു. ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. 1.040 കിലോ ഗ്രാം കഞ്ചാവും ഇയാളില്‍നിന്നു പിടികൂടി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധി.കെ.സത്യപാലന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ഇ.സി.അരുണ്‍കുമാര്‍, കെ.എന്‍.സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.എ.ഷൈജു, സനല്‍ മോഹന്‍ദാസ്, കെ.വി.വിശാഖ്, പി.എം.അമല്‍ എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ ഇ സി, സുരേഷ് കുമാര്‍ കെ എന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷൈജു പി എ, വിശാഖ് കെ വി, സനല്‍ മോഹന്‍ദാസ്, അമല്‍ പി എം, ആനന്ദ് ബാബു, രതീഷ് ടി എസ്, നിയാസ് സി ജെ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മീര എം നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ജോഷി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.