കല്‍പ്പറ്റ: വയനാട്ടില്‍ ആറംഗ ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പിടികൂടി പൊലീസ്. മഹാരാഷ്ട്രയില്‍ ഒന്നരക്കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളാണ് പിടിയിലായത്. ഇവരെ മഹാരാഷ്ട്ര പൊലീസിന് വയനാട് പൊലീസ് കൈമാറി.

കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍ (32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാര്‍ (27), പോല്‍പുള്ളി പാലാനംകൂറിശ്ശി സുരേഷ് (47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസില്‍ വിഷ്ണു (29) മലമ്പുഴ കാഞ്ഞിരക്കടവ് ജിനു (31), വാവുല്യപുരം തോണിപാടം കലാധരന്‍ (33) എന്നിവരെയാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കെഎല്‍ 10 എ ജി 7200 സ്‌കോര്‍പിയയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ ശനി രാത്രിയില്‍ കൈനാട്ടിയില്‍വെച്ച് പിടികൂടുകയായിരുന്നു.

പിടിയിലായവരെല്ലാം കവര്‍ച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്. മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണിവര്‍. ഇവര്‍ വയനാട് ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനുകളെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.