പെരിന്തല്‍മണ്ണ: ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ശുപാര്‍ശ. സര്‍ക്കാര്‍ നല്‍കിയ യാത്രാപാസ് കാണിച്ചതോടെയണ് കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയത്. അത് ഗൗനിക്കാതെ വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ കൈയിടുകയും അവഹേളിച്ച് സംസാരിക്കുകയും ചെയ്തു. ഇതോടെ കുട്ടിയുടെ വീട്ടുകാര്‍ കണ്ടക്ടര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കുക ആയിരുന്നു.

മാത്രമല്ലബസിലെ കണ്ടക്ടര്‍ക്ക് കണ്ടക്ടര്‍ പാസില്ലായിരുന്നെന്നും കണ്ടെത്തി. ഇതിന് പിഴ ചുമത്തി. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശിയുടെ പരാതിയിലാണ് നടപടി. ജൂണ്‍ 26നാണ് സംഭവം. പെരിന്തല്‍മണ്ണ-മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന ബസില്‍ മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശിയായ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. പരാതി ലഭിച്ചതോടെ പെരിന്തല്‍മണ്ണ സബ് ആര്‍.ടി.ഒയുടെ നിര്‍ദേശാനുസരണം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീറാണ് അന്വേഷണം നടത്തിയത്.

2021 ഫെബ്രുവരിയില്‍ കാലഹരണപ്പെട്ട കണ്ടക്ടര്‍ പാസ് ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ബസ് ഉടമയും നിയമലംഘനം നടത്തിയതായി അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് പെര്‍മിറ്റ് റദ്ദാക്കാന്‍ പാലക്കാട് ആര്‍.ടി.ഒയോട് ശിപാര്‍ശ ചെയ്തത്.