പത്തനംതിട്ട: വിദ്യാര്‍ത്ഥിനിയെ ക്ലാസിനിടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ടി മഞ്ജിത്തിന്റെതാണ് വിധി. പെരുമ്പെട്ടി പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയ കേസിലാണ് വിധി പുറപ്പെടുവിച്ചത്.

ആലപ്പുഴ പുന്നപ്ര വണ്ടാനം കക്കാടം തെക്കേവാപറമ്പില്‍ വീട്ടില്‍ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് കുരീപ്പുഴ പനമമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ്(58) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

2022 ഫെബ്രുവരി രണ്ടിനും 13 നുമിടയിലാണ് പന്ത്രണ്ടുകാരിയെ ഇയാള്‍ ശരീരത്തില്‍ കടന്നു പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചത്. 14 ന് പരാതി പ്രകാരം കേസെടുത്ത പെരുമ്പെട്ടി പോലീസ് ഉടനടി പ്രതിയെ പിടികൂടിയിരുന്നു. പോക്സോ നിയമത്തിലെ 10, 9(ഐ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അന്നത്തെ പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജോബിന്‍ ജോര്‍ജ് കേസെടുത്തു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് എസ് ഐ സോമനാഥന്‍ നായര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എഎസ്ഐ ഹസീന പങ്കാളിയായി.