കൊച്ചി: രാജ്യവ്യാപകമായി പരിവാഹന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കൊച്ചി സൈബര്‍ പോലീസ് വാരാണസിയില്‍നിന്ന് അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശികളെ തിങ്കളാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചു. അതുല്‍കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് എത്തിച്ചത്. ചോദ്യംചെയ്യലിനുശേഷം ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. തട്ടിപ്പ് നടത്തുന്നതിനായി വാട്സാപ്പ് നമ്പറുകളിലേക്ക് അയച്ച എപികെ ഫയല്‍ ഉണ്ടാക്കിയ 16-കാരനെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം 16-കാരന് നോട്ടീസ് നല്‍കി മൊഴിയെടുക്കാനാണ് പോലീസ് നീക്കമെന്നറിയുന്നു.

ടെലിഗ്രാം ബോട്ട് മുഖേനയാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍സിആര്‍പി പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയിന്മേല്‍ കൊച്ചി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വാരാണസിയില്‍ പിടിയിലായത്. കേരളം, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 2700-ല്പരം വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതിയുടെ ഫോണില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.