കൊച്ചി: ബ്രഹ്‌മസ്ഥാനം ക്യാംപസില്‍ നടന്ന സമാരംഭം 2025 എന്ന പരിപാടിയിലൂടെയാണ് ഈ വര്‍ഷം പുതുതായെത്തിയ എഴുന്നൂറോളം വിദ്യാര്‍ത്ഥികളെ അമൃത സ്വാഗതം ചെയ്തത്. ക്യാംപസ് ഡയറക്ടറും ഡീനുമായ ഡോ. യു കൃഷ്ണകുമാര്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.

സംസ്ഥാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്നീ പദവികള്‍ വഹിക്കുന്ന ഡോ. ബി. അശോക്, ഐഎഎസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ മറ്റു സര്‍വ്വകലാശാലകള്‍ അമൃത വിശ്വവിദ്യാപീഠം കൈവരിച്ച ഉയരത്തില്‍ എത്താന്‍ പത്തര വര്ഷം ഇനിയും പരിശ്രമിക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശാന്തികുമാര്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സമാരംഭം 2025 ലെ വിശിഷ്ടാതിഥികളായിരുന്ന യു.എസ്.എയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എയ്റോസ്പേസ് എഞ്ചിനീയറിംഗ് മുന്‍ പ്രൊഫസര്‍ ഡോ. നാരായണന്‍ മേനോന്‍ കൊമേരത്ത്, യു.എസ്.എയിലെ ഹ്യൂസ്റ്റണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി ആന്‍ഡ് ഇന്ത്യാ സ്റ്റഡീസിലെ മുന്‍ പ്രൊഫസര്‍ ഡോ. ശരത് മേനോന്‍, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിലെ ഗവേഷകനും എഫ്.എ.സി.ടി കൊച്ചിയിലെ മുന്‍ സ്ട്രക്ചറല്‍ ഡിസൈന്‍ എഞ്ചിനീയറും ചീഫ് എഞ്ചിനീയറുമായ ഡോ. പി. രാജശേഖര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും ബ്രഹ്‌മസ്ഥാനം ക്യാംപസില്‍ നടന്ന സമാരംഭം 2025 ല്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഐകെഎസ് മാഗസിന്‍, അമൃതകിരണം ഫോട്ടോ ലോഗ് എന്നിവയുടെ പ്രകാശനവും സമാരംഭം വേദിയില്‍ വെച്ച് സ്വാമി പൂര്‍ണാമൃതാനന്ദപുരി നിര്‍വഹിച്ചു. അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് & കൊമേഴ്സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി ബാലസുബ്രഹ്‌മണ്യം ചടങ്ങില്‍ നന്ദി പ്രകാശനം നടത്തി.