തിരുവനന്തപുരം: ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും. മാറനല്ലൂര്‍ കണ്ട്ല സ്വദേശി യാസര്‍ അറഫതിനാണ് 32 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചത്. ഒമ്പത് വയസുകാരിക്ക് നേരെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തുക ആയിരുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ പ്രസന്ന ആണ് വിധി പറഞ്ഞത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും അഞ്ച് മാസവും അധികമായി ജയില്‍ശിക്ഷ അനുഭവിക്കണം.

കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ മാറനല്ലൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 വസ്തുതകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍, എഫ് വിനോദ്, ലൈസണ്‍ ഓഫീസര്‍മാരായ ശ്യാമള ദേവി, ജിനീഷ് എന്നിവര്‍ ഹാജരായി. മാറനല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന വി എസ് രതീഷ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.