എടക്കര: പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിമരിച്ച സംഭവത്തില്‍ പന്നിക്കെണി സ്ഥാപിച്ച യുവാവിനെ വനംവകുപ്പ് അറസ്റ്റുചെയ്തു. വഴിക്കടവ് വനത്തില്‍ അനധികൃതമായി കെണിവെച്ച പുത്തിരിപ്പാടം നമ്പ്യാടന്‍ വിനീഷിനെ (30) ആണ് റെയ്ഞ്ച് ഓഫീസര്‍ പനോലന്‍ ഷെരീഫ് അറസ്റ്റുചെയ്തത്. അനധികൃതമായി കാട്ടില്‍ പ്രവേശിച്ച് മൃഗങ്ങളെ വേട്ടയാടാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

മണിമൂളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി വെള്ളക്കട്ട ആമാടന്‍ അനന്തുവാണ് മരിച്ചത്. ജൂണ്‍ ഏഴിനായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം വീടിനുസമീപമുള്ള തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് അനന്തുവിന് ഷോക്കേറ്റത്. വിദ്യാര്‍ഥികളായ ഷാനു വിജയ്, യദുകൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. വനത്തിലൂടെയുള്ള ലൈനില്‍നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചാണ് വിനീഷ് പന്നിക്കെണിയൊരുക്കിയത്.

അപകടത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്ത പ്രതിക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് വനംവകുപ്പും അറസ്റ്റുചെയ്തത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മണിലാല്‍, ഫോറസ്റ്റര്‍ കെ.ആര്‍. രാജേഷ്, ലാല്‍ വി. നാഥ്, അമൃതാരഘു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വനം കോടതി റിമാന്‍ഡ് ചെയ്തു.