തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോയ്ക്ക് നല്‍കിയ പരാതി കോടതിയില്‍ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട വിവാദം അസംബന്ധമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഹവാല പണമിടപാടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ചുമാണ് വ്യവസായി ഷര്‍ഷാദ് പിബിക്ക് പരാതി നല്‍കിയത്.

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തത്. പിബിക്ക് നല്‍കിയ ഈ പരാതി രാജേഷിന് ചോര്‍ത്തി നല്‍കിയത് എം.വി.ഗോവിന്ദന്റെ മകനാണെന്നാണ് പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.