കല്‍പറ്റ: വനത്തില്‍ അതിക്രമിച്ചു കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസില്‍ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പാതിരി റിസര്‍വ് വനത്തിനുള്ളില്‍ പുള്ളിമാനിനെ കുരുക്കു വച്ച് പിടികൂടി ഇറച്ചിയാക്കിയ പാതിരി ഉന്നതിയിലെ സതീഷ് (40), രാജന്‍ (44) എന്നിവരെയാണ് പിടികൂടിയത്.

മാനിന്റെ ജഡാവശിഷ്ടങ്ങളും മാനിനെ പിടികൂടാന്‍ കുരുക്ക് നിര്‍മിക്കാന്‍ ഉപയോഗിച്ച കേബിള്‍, ആയുധങ്ങള്‍ എന്നിവ പ്രതികളുടെ സഹായത്തോടെ അന്വേഷണ സംഘം പാതിരി റിസര്‍വ് വനത്തിനകത്തെ പൊളന്ന ഭാഗത്തുനിന്നും കണ്ടെത്തി. പ്രതികള്‍ ഇരുവരും വില്‍പ്പനയ്ക്കായി കാട്ടിറച്ചി സ്ഥിരമായി നല്‍കുന്ന പട്ടാണിക്കുപ്പ് ഭാഗത്തുള്ള ആളെ കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.