തിരുവനന്തപുരം: ഇംഗ്ലിഷ് വാക്കുകള്‍ കുത്തി നിറച്ച ഓണപ്പാട്ടുകളും പലതരം ഓണം റാപ്പും കേട്ടുകേട്ടു മടുത്തിരിക്കുകയാണ് മലയാളികള്‍. എന്നാല്‍ മുക്കുറ്റിയും തുമ്പയും കൊണ്ട് പൂക്കളമിട്ട് ഗ്രാമത്തില്‍ കിട്ടുന്ന പച്ചക്കറികള്‍ കൊണ്ട് ഓണമുണ്ണുന്ന യഥാര്‍ഥ മലയാളിയുണ്ട്. ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന മലയാളികള്‍ ഈ ഓണത്തിന് നെഞ്ചോടുചേര്‍ത്ത ഓണപ്പാട്ടാണ് 'മിസ്സ് യു മാവേലി'. നന്മയുടെ മാവേലിക്കാലം തിരികെവരുമെന്ന പ്രതീക്ഷ പകരുന്ന ഓണപ്പാട്ടാണ് 'മിസ്സ് യു മാവേലി'.

ശുദ്ധമലയാളത്തിന്റെ തനിമ നിറയുന്ന വരികള്‍. ശ്രുതിശുദ്ധമായ സംഗീതവും ആലാപനവും. പഴയൊരു തിരുവോണക്കാലത്തേക്ക് മനസ്സിന്റെ കൊണ്ടുപോവുകയാണ് ഈ പാട്ടിലൂടെ. പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റായിമാറിക്കഴിഞ്ഞു.ചലച്ചിത്ര സംഗീതസംവിധായകനും നിര്‍മാതാവുമായ രാജേഷ് ബാബു ശൂരനാടാണ് പാട്ടിന്റെ സംഗീതവും ഈണവുമൊരുക്കിയത്. മെലഡിയുടെ മാധുര്യവും വഞ്ചിപ്പാട്ടിന്റെ താളവും ഒത്തിണങ്ങിയ ഈണം.

മാധ്യമപ്രവര്‍ത്തകനും ഗാനരചയിതാവുമായ മിത്രന്‍ വിശ്വനാഥനാണ് വരികളെഴുതിയത്. മൂന്നടി ചോദിച്ചെത്തിയ വാമനന് സ്വന്തം മണ്ണും മനസ്സും നല്‍കിയ ത്യാഗിയായ മാവേലിയുടെ ഓര്‍മകള്‍. വിവേചനങ്ങളും വേതിരിവുകളുമില്ലാത്ത മാവേലിക്കാലം എന്ന് മലയാളക്കരയില്‍ തിരികെവരുമെന്ന ചോദ്യമാണ് ഓണപ്പാട്ടിലൂടെ മിത്രന്‍ വിശ്വനാഥ് അവതരിപ്പിക്കുന്നത്.

ഐശ്വര്യ കല്യാണി, അമൃത വര്‍ഷിണി, അശ്വന്ത് പത്മനാഭന്‍, ശ്രീപാര്‍വതി, എസ്.എം.മനീഷ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

വി.എം.അനിലാണ് ദൃശ്യങ്ങള്‍ സംവിധാനം ചെയ്തത്. ടി.എസ്. അനിയനാണ് കൊറിയോഗ്രാഫി നിര്‍വഹിച്ചത്. രാജേഷ് ബാബു ശൂരനാടിനൊപ്പം കലാമണ്ഡലം എം.എസ്.നരസിം, ലൂക്കാ മീഡിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ടി.എസ്.അനിയന്‍, സന ശ്രീ, ഹിയാര ഹണി, ഗോപി കൃഷ്ണ എന്നിവരാണ് അഭിനയിച്ചത്. വോക്‌സ് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്.