രാജപുരം: സംസ്ഥാനത്ത് പച്ചത്തേങ്ങവില വീണ്ടുമുയരുന്നു. 73 രൂപയാണ് തിങ്കളാഴ്ച പൊതുമാര്‍ക്കറ്റില്‍ ഒരുകിലോ പച്ചത്തേങ്ങയുടെ ചില്ലറവില്പന വില. വിപണിയില്‍ തേങ്ങയുടെ വരവ് കുറഞ്ഞതോടെ ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.

ജൂണ്‍ അവസാനവാരം കിലോയ്ക്ക് 80 രൂപ വരെയെത്തിയ വില പിന്നീട് കൂടിയും കുറഞ്ഞും ഓഗസ്റ്റ് പകുതിയോടെ 57 രൂപയിലെത്തിയിരുന്നു. ഓണക്കാലമെത്തിയപ്പോഴേക്കും വില 69 ആയി. അതാണിപ്പോള്‍ 73 രൂപയില്‍ എത്തിനില്‍ക്കുന്നത്. ആനുപാതികമായി കൊപ്ര, വെളിച്ചെണ്ണ വിലയിലും വര്‍ധനയുണ്ട്.

വര്‍ഷങ്ങളായി വിലക്കുറവില്‍ തളര്‍ന്ന പച്ചത്തേങ്ങയ്ക്ക് കഴിഞ്ഞ സെപ്റ്റംബറോടെയാണ് നല്ല കാലമെത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 34 രൂപ സംഭരണവിലയെയും മറികടന്ന് ഒക്ടോബര്‍ പകുതിയോടെ പൊതുമാര്‍ക്കറ്റില്‍ വില 50 രൂപയിലെത്തി. പിന്നീടങ്ങോട്ട് വില കുതിക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ 100 രൂപ കടക്കുമെന്ന തോന്നലുണ്ടാക്കിയ ശേഷമാണ് ജൂലായ് അവസാനവാരം വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 31.50 രൂപയായിരുന്നു ഒരുകിലോ പച്ചത്തേങ്ങയുടെ വില.