മലപ്പുറം: കോണ്‍ഗ്രസ് സൈബര്‍ പോരാളി നിസാര്‍ കുമ്പിളയുടെ നേതൃത്വത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം ഉണ്ടായത്. മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം നടന്ന സംഭവത്തില്‍ ചങ്ങരംകുളത്തെ യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. ഈ ആക്രമണമാണ് ഇപ്പോള്‍ വൈറലാകുന്നത്.

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന യുവാക്കളെ നിസാര്‍ മര്‍ദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. യുവാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കസ്റ്റഡിയില്‍ എടുക്കാനെത്തിയ പൊലീസിനോടും തട്ടിക്കയറി. പൊലീസിന്റെ കണ്ണുവെട്ടിച്ച് നിസാര്‍ ഓട്ടോയില്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം നിസാറിന് ജാമ്യം നല്‍കരുതെന്ന് അന്ന് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് ഇതിന് കാരണം. ഔദ്യോഗിക കോണ്‍ഗ്രസ് കമ്മറ്റികളും നിസാറിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതോടെ കോണ്‍ഗ്രസ് സൈബര്‍ പോരാളി ഒറ്റപ്പെടുകയും ചെയ്തു.