തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളില്‍ ഒന്നായിരുന്നു അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പെരുമ്പാവൂര്‍ നഗരസഭാംഗമായി പൊതുപ്രവര്‍ത്തനമാരംഭിച്ച തങ്കച്ചന്‍ നഗരസഭാ ചെയര്‍മാനായും എംഎല്‍എയായും പിന്നീട് മന്ത്രിയും സ്പീക്കറുമായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

താഴെത്തട്ടുമുതല്‍ പ്രവര്‍ത്തിച്ച് സംസ്ഥാന നേതൃനിരയിലേക്ക് ഉയര്‍ന്ന പി പി തങ്കച്ചന്‍ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അവരുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുകയും ചെയ്തു. ജനകീയ വിഷയങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കൊണ്ട് വരാനും പരിഹാരം കാണാനും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു. പി പി തങ്കച്ചന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.