ചെന്നൈ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുനെല്‍വേലി വള്ളിയൂരിനടുത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം. തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലില്‍ നിന്നുള്ള പട്ടികജാതിക്കാരനായ വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് പൊലീസ് പറയുന്നു. മറ്റു വിദ്യാര്‍ഥികളും അധ്യാപകരും ഇരുവരെയും സമാധാനിപ്പിച്ചു.

എന്നാല്‍, വ്യാഴാഴ്ച വടിവാളുമായി ക്ലാസിലെത്തിയ കുട്ടി പട്ടികജാതി വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുതുകിലാണു വെട്ടേറ്റത്. കുട്ടിയുടെ പുറത്ത് ആറ് തുന്നലുണ്ട്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതോടെ എര്‍വാടി പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജായ കുട്ടിയെയും ചോദ്യം ചെയ്യുന്നുണ്ട്.