മൂലമറ്റം: മോഷണക്കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന യുവാവ് കാറില്‍ മക്കളെ പൂട്ടിയിട്ട ശേഷം പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു. പോലീസ് ജീപ്പ് പിന്തുടരുന്നത് കണ്ട പ്രതി കാറില്‍ കുട്ടികളെ പൂട്ടിയിട്ടശേഷം രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്.

ശ്രീജിത്തിനെതിരെ മോഷണ കേസില്‍ വാറന്റിറങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞദിവസമാണ് ഇത് കാഞ്ഞാര്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ശ്രീജിത്ത് അറക്കുളം കാവുംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന വിവരം അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അവിടെ ചെന്നു.

ഇവരെ കണ്ടയുടന്‍ ഊടുവഴിയിലുടെ ഇയാള്‍ കാറുമായി പാഞ്ഞു. ഇയാളുടെ രണ്ടുമക്കളും കാറിലുണ്ടായിരുന്നു. ഒടുവില്‍, വഴി തീര്‍ന്നിടത്ത് കുട്ടികളെ കാറില്‍ പൂട്ടിയിട്ടശേഷം താക്കോലുമായി ഇയാള്‍ ഓടിപ്പോയി. പിന്നാലെയെത്തിയ പോലീസ് കാണുന്നത് കാറിലിരുന്ന് നിലവിളിക്കുന്ന കുട്ടികളെയും. കൊച്ചുകുട്ടികളായിരുന്നതിനാല്‍ തനിയെ കാറിന്റെ വാതില്‍ തുറക്കാന്‍ അറിയില്ലായിരുന്നു.

തുടര്‍ന്ന് പോലിസ് വാഹനനമ്പര്‍വെച്ച് അന്വേഷിച്ചപ്പോള്‍ ശ്രീജിത്തിന്റെ ഭാര്യയുടെ പേരും ഫോണ്‍ നമ്പരും കിട്ടി. അവര്‍, വീട്ടിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കാറിനടുത്ത് എത്തിച്ചു. അതുപയോഗിച്ച് കാര്‍ തുറന്ന് കുട്ടികളെ പുറത്തെത്തിച്ചു. റോഡരികിലെ കമ്പികളും പൈപ്പുകളും മോഷ്ടിച്ച് കടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഇയാള്‍ക്കെതിരായ കേസുകളെല്ലാമെന്ന് പോലീസ് പറഞ്ഞു.