കൊച്ചി: അമൃത ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കായുള്ള കുടുംബ സംഗമം 'അമൃത സ്പര്‍ശം 2025' സംഘടിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കല്‍ സംഘത്തിന്റെ അര്‍പ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി ആണ് അമൃത സ്പര്‍ശം സംഘടിപ്പിച്ചത്.

പരിപാടി അമൃത ആശുപത്രിയിലെ സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം പ്രൊഫസറും ചീഫ് സര്‍ജനുമായ ഡോ. സുധീന്ദ്രന്‍ എസ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അമൃത ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂര്‍ സ്വദേശിയായ മൂന്നു വയസ്സുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങില്‍ വിശിഷ്ടതിഥിയായി എത്തി. തുടര്‍ന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍ കെ.പി, ഗാസ്‌റ്റ്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ഷൈന്‍ സദാശിവന്‍, ജി.ഐ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. രാമചന്ദ്രന്‍ എന്‍. മേനോന്‍, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള (ലിഫോക്) പ്രതിനിധികള്‍ വിനു വി. നായര്‍, രാജേഷ് കുമാര്‍, ബാബു കുരുവിള, മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്ത ഉദ്ഘാടന സമ്മേളനം നടന്നു.

ഡോ. ആനന്ദ് കുമാര്‍ അവതരിപ്പിച്ച ''ആനന്ദം സ്വഭാവത്തിന്റെ സംഗീതം'' എന്ന പ്രഭാഷണം ശ്രദ്ധേയമായി. രോഗികളും ഡോക്ടര്‍മാരും പങ്കെടുത്ത തുറന്ന സംവാദത്തില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ദിനേശ് ബാലകൃഷ്ണന്‍, ഡോ. ബിനോജ്, ഡോ. ഷൈന്‍ സദാശിവന്‍, ഡോ. നിത്യ എബ്രഹാം, ഡോ. ധന്യ ചന്ദ്രന്‍, ഡോ. സൗരഭ് രാധാകൃഷ്ണന്‍, ഫിസിയാട്രിസ്‌റ് നന്ദന, ഡയറ്റിഷ്യന്‍ ശില്പ തുടങ്ങിയവര്‍ പങ്കെടുത്തു. അവയവമാറ്റ ശസ്ത്രക്രിയയെ ആസ്പദമാക്കിയ ക്വിസ് മത്സരവും, പ്രതീക്ഷയും സഹനശക്തിയും ജീവിതാഘോഷവും പ്രതിഫലിപ്പിച്ച കലാപരിപാടികളും സംഗമത്തെ സമ്പന്നമാക്കി.