നെടുമങ്ങാട്: മെഡിക്കല്‍ സ്റ്റോറിനുള്ളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയയാളെ ട്രാഫിക് പോലീസും അഗ്‌നിരക്ഷാസേനയുമെത്തി രക്ഷപ്പെടുത്തി. പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കേശവദാസപുരം വിവേകാനന്ദ നഗറില്‍ കുര്യാക്കോസി(55)നെയാണ് രക്ഷപ്പെടുത്തിയത്. നെടുമങ്ങാട് ഹിന്ദ് മെഡിക്കല്‍സില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് കുര്യാക്കോസ് ആത്മഹത്യാ ഭീഷണിയുമായി എത്തിയത്.

ഹിന്ദ് മെഡിക്കല്‍സ് മുന്‍ ഉടമയുമായുമുള്ള സാമ്പത്തിക ഇടപാടിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ആത്മഹത്യാഭീഷണിക്കു കാരണം. മുന്‍ മെഡിക്കല്‍ ഷോപ്പ് ഉടമ തനിക്ക് 58 ലക്ഷം രൂപ നല്‍കാനുണ്ടെന്നു പറഞ്ഞാണ് രണ്ട് കന്നാസ് പെട്രോളുമായി കുര്യാക്കോസ് മെഡിക്കല്‍ സ്റ്റോറിലെത്തിയത്. ഈ സമയം വിവരം അറിഞ്ഞ് സമീപത്തുണ്ടായിരുന്ന ട്രാഫിക് പോലീസ് സ്ഥലത്തെത്തി.

ഇദ്ദേഹം അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മെഡിക്കല്‍ സ്റ്റോറിനു പുറകിലൂടെ എത്തി തന്ത്രപൂര്‍വം കുര്യാക്കോസിനെ അനുനയിപ്പിച്ചു കീഴടക്കുകയായിരുന്നു.