തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥരെ പൊതുവേദിയില്‍ ശാസിച്ച് കൃഷി മന്ത്രി പി. പ്രസാദ്. പന്നി കുത്തിയ കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷമായിട്ടും നഷ്ടപരിഹാരം നല്‍കാത്തതിനെയാണ് മന്ത്രി വിമര്‍ശിച്ചത്. ഉദ്യോഗസ്ഥര്‍ ചക്രവര്‍ത്തിമാരല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്നവരാണ് എന്ന ഓര്‍മ വേണമെന്നും മന്ത്രി പറഞ്ഞു.

പിഎസ്സി എഴുതി ജോലി കിട്ടി എന്ന ഭാവം ഏതൊരു ഉദ്യോഗസ്ഥര്‍ക്കും വേണ്ട. ജനാധിപത്യമുള്ളത് കൊണ്ട് മാത്രമാണ് പിഎസ്സി ഉണ്ടായത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല എന്ന് പറയാനല്ല ശമ്പളം കൃത്യമായി നല്‍കുന്നത്. ആരെയും പേടിക്കേണ്ട, കൃത്യമായി ശമ്പളം കിട്ടുമെന്ന ചിന്തയാണ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത് എന്നും മന്ത്രി വിമര്‍ശിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വനം വകുപ്പ് മന്ത്രിയോട് നിര്‍ദേശം നല്‍കിയെന്ന് പ്രസാദ് വ്യക്തമാക്കി. നഷ്ടപരിഹാരത്തിനുള്ള ഫയലില്‍ ഒപ്പിടാത്ത ഡോക്ടര്‍ക്കെതിരെയും നടപടി വരുമെന്നും മന്ത്രി അറിയിച്ചു.