മാനന്തവാടി : ക്രൈസ്തവ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്ക അവസ്ഥ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, രണ്ടര വര്‍ഷ കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ച് നടപ്പിലാക്കാത്തത്, ക്രൈസ്തവ സമുദായത്തോട് കാണിക്കുന്ന വലിയ നീതി നിഷേധമാണെന്നും, ഈ സാഹചര്യം തുടര്‍ന്നാല്‍ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാന്‍ കത്തോലിക്ക സമുദായം നിര്‍ബന്ധിതമാകുമെന്നും, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍. 'നീതി ഔദാര്യമല്ല അവകാശമാണ് 'എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോണ്‍ഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്രക്ക്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാലോളി മുഹമ്മദ് കുട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട്, സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, എന്നിവ നടപ്പിലാക്കുവാന്‍ സര്‍ക്കാരുകള്‍ കാണിച്ച വേഗതയും കാര്യക്ഷമതയും എന്തുകൊണ്ട് കത്തോലിക്ക സമുദായത്തിന്റെ കാര്യത്തില്‍ ഭരണ- പ്രതിപക്ഷങ്ങള്‍ കാണിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സമുദായത്തിന്റെ ക്ഷമയും സഹനവും, ഇനിയും പരീക്ഷിക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുന്നവര്‍ , ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുവാന്‍ തയ്യാറാവുകയും, അണികളെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിന് തന്നെ തീരാ കളങ്കമായി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.




വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക 'ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുക .മതേതരത്വം - ഭരണഘടന സംരക്ഷണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, വിദ്യാഭ്യാസ - ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അവകാശ സംരക്ഷണയാക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി.

കല്‍പ്പറ്റയില്‍ തരിയോട് ഫൊറോന വികാരി റവ. ഫാ. തോമസ് പ്ലാശനാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ പി സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, റവ ഫാ. ഷിജു ഐക്കരക്കാനായില്‍,സജി ഇരട്ട മുണ്ടക്കല്‍, അന്നക്കുട്ടി ഉണ്ണികുന്നേല്‍, മാത്യു ചോമ്പാല ,വിന്‍സന്റ് ചാരുവേലില്‍, ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ബത്തേരിയില്‍ നടന്ന സ്വീകരണയോഗം ബത്തേരി ഫൊറോന വികാരി റവ. ഫാ. തോമസ് മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡണ്ട് സാജുപുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോസ് മേച്ചേരി ,ചാള്‍സ് വടശ്ശേരി, തോമസ് പട്ടമന, മോളി മാമൂട്ടില്‍,എന്നിവര്‍ പ്രസംഗിച്ചു.

മാനന്തവാടിയില്‍ റാലിയോട് കൂടിയാണ് സ്വീകരണ പരിപാടി ആരംഭിച്ചു. മാനന്തവാടി ഫൊറോന ഡയറക്ടര്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. റെനില്‍ കഴുതാടിയില്‍ സ്വാഗതം പറഞ്ഞു. പൊതു സമ്മേളനം മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.. രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, സെബാസ്റ്റ്യന്‍ പുരക്കല്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍,തോമസ് പുഴുക്കലാ,റോബി ടി ജെ ജിജോ മംഗലത്ത് ,സേവ്യര്‍ കൊച്ചു കുളത്തിങ്കല്‍, സുനില്‍ പാലമറ്റം, റെജിമോന്‍ പുന്നോലില്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വീകരണ കേന്ദ്രങ്ങളില്‍ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകുകയില്‍, ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി പുഞ്ചകുന്നേല്‍ , വൈസ് പ്രസിഡണ്ടുമാരായ ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യന്‍ ,ജോര്‍ജ് കോയിക്കല്‍,രാജേഷ് ജോണ്‍, ജോണി വടക്കേക്കര എന്നിവര്‍ വിഷയാവതരണം നടത്തി.