പാലക്കാട്: ഹോട്ടലുകളില്‍ സമാന്തര ബില്ലിങ് സംവിധാനം ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി ജിഎസ്ടി വകുപ്പ്. യഥാര്‍ഥവില്പന മറച്ചുവെച്ച് ഇങ്ങനെ തയ്യാറാക്കുന്ന കണക്കാണ് റിട്ടേണുകളില്‍ വ്യാപാരികള്‍ നല്‍കുന്നതെന്നാണ് വകുപ്പധികൃതര്‍ പറയുന്നത്. ഹോട്ടലുകളിലെ വിറ്റുവരവുകണക്കില്‍ പകുതിയിലേറെ മറച്ചുവെച്ച് നികുതിവെട്ടിപ്പ് നടത്തുന്നതായാണ് കണ്ടെത്തല്‍.

വില്പനക്കണക്കില്‍ കുറവുവരുത്താനായി പ്രത്യേകം തയ്യാറാക്കിയ സമാന്തര സോഫ്റ്റ്വേറും ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. ഭക്ഷണവിലയുടെ അഞ്ചുശതമാനമാണ് സേവന നികുതിയായി ഇടപാടുകാരില്‍നിന്ന് വാങ്ങുന്നത്. ഇത് സര്‍ക്കാരിലേക്ക് അടയ്ക്കണം. ഭക്ഷണശാലകളുടെ വിസ്തൃതി, തിരക്ക് എന്നിവ നിരീക്ഷിച്ച് അതിനനുസരിച്ചുള്ള വില്പനനികുതി ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് വകുപ്പധികൃതര്‍ പരിശോധനക്കിറങ്ങിയത്. ജീവനക്കാരുടെ ശമ്പളച്ചെലവ്, ഊര്‍ജ ഉപയോഗം എന്നിവ വില്പനക്കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. സോഫ്റ്റ്വേര്‍ തയ്യാറാക്കിനല്‍കിയ ഏജന്‍സിയെക്കുറിച്ച് അന്വേഷണം നടത്താനാണ് വകുപ്പിന്റെ നീക്കം. ഒരു സാമ്പത്തികവര്‍ഷം തുടര്‍ച്ചയായ ബില്ലാണ് തയ്യാറാക്കേണ്ടത്. എന്നാല്‍, ഇതിനുവിരുദ്ധമായി ദൈനംദിന ബില്ലുകള്‍ തയ്യാറാക്കുന്ന രീതിയുമുണ്ട്.

ഓപ്പറേഷന്‍ ഹണി ഡ്യൂക്ക് എന്നപേരില്‍ സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ഇന്റലിജന്‍സ് വിഭാഗം മൂന്നുഹോട്ടലുകളിലാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ഡെപ്യൂട്ടി കമ്മിഷണര്‍ ബി. ബല്‍രാജിന്റെ നിര്‍ദേശപ്രകാരം 25-ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.