കൊട്ടാരക്കര: പോക്സോ കേസ് പ്രതി കോടതിമുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. ഇളമാട് ശ്രീജാഭവനില്‍ അബിന്‍ദേവ് (21) ആണ് കഴിഞ്ഞദിവസം കൊട്ടാരക്കര അതിവേഗകോടതിയില്‍നിന്ന് ഇറങ്ങിയോടിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനു റിമാന്‍ഡിലായ പ്രതിയാണ് ജയിലിലാകുമെന്ന് മനസ്സിലായതോടെ ഓടി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.

ചടയമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയായ അബിന്‍ദേവ് ജാമ്യത്തിലായിരുന്നു. എന്നാല്‍ ജാമ്യകാലാവധി കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ കഴിഞ്ഞദിവസം അബിനെ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലും ജാമ്യക്കാരില്ലാത്തതിനാലും റിമാന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ച കോടതി അബിനോട് പിന്നിലേക്കു നീങ്ങിനില്‍ക്കാനും ആവശ്യപ്പെട്ടു.

ഈ സമയം താന്‍ ജയിലിലേക്ക് പോകുമെന്ന് ബോധ്യപ്പെട്ട അബിന്‍ കോടതിമുറിയില്‍നിന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇതുകണ്ട് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരും അഭിഭാഷകരും പിന്നാലെ ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. തോട്ടംമുക്കില്‍നിന്ന് ഓട്ടോറിക്ഷയില്‍ കൊട്ടാരക്കര പുലമണിലേക്കു കടന്ന അബിനെ പോലീസുകാര്‍ മറ്റൊരു ഓട്ടോയില്‍ പിന്തുടര്‍ന്നെങ്കിലും ഗതാഗതക്കുരുക്കില്‍ ഓട്ടോ നിര്‍ത്തിയപ്പോള്‍ അബിന്‍ ഇറങ്ങി ഓടുകയായിരുന്നു.

കോടതിയില്‍നിന്നു കടന്നുകളഞ്ഞതിനു കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി. ഇളമാട്ടുള്ള അബിന്റെ വീട്ടിലുള്‍പ്പെടെ തിരഞ്ഞിട്ടും രാത്രി വൈകുംവരെയും ഇയാളെ പിടികൂടിയിട്ടില്ല.